ന്യൂഡല്‍ഹി :സംഭവബഹുലമായ കർണാടക തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് തിങ്കളാഴ്‌ച തിരശ്ശീല വീണിരിക്കുകയാണ്. ഇനി, നിയമസഭ തെരഞ്ഞെടുപ്പ് അങ്കം നടക്കാനിരിക്കുന്നത് മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, തെലങ്കാന എന്നിവിടങ്ങളിലാണ്. ഈ വർഷം അവസാനമാണ് ഇവിടങ്ങളിലെ തെരഞ്ഞെടുപ്പ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇപ്പോള്‍ 'കണ്ണെറിഞ്ഞിരിക്കുന്നത്' നാല് സംസ്ഥാനങ്ങളിലേക്കാണ്.
ചൊവ്വാഴ്‌ച രാജസ്ഥാനിലെ ഉദയ്‌പൂരിൽ രാഹുൽ എത്തിയിരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെക്കുറിച്ച് ചർച്ച ചെയ്യാനും പാർട്ടി പ്രവർത്തകർക്കായുള്ള പരിശീലന ക്യാമ്പില്‍ പങ്കെടുക്കാനുമാണ് രാഹുലിന്‍റെ സന്ദര്‍ശനം. മുതിർന്ന സംസ്ഥാന നേതാക്കളെക്കണ്ട് കാര്യമായ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുമെന്നാണ് കേള്‍ക്കുന്നത്. തെലങ്കാനയിൽ പ്രിയങ്ക 'യുവജന പ്രകടനപത്രിക' പ്രഖ്യാപിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് ഗോദയിലെ ചുവടുറപ്പിക്കലിന് തുടക്കമിട്ടു. തൊട്ടുപിന്നാലെ കോണ്‍ഗ്രസ് മധ്യപ്രദേശ് അധ്യക്ഷന്‍ കമൽനാഥ് സ്‌ത്രീ വോട്ടര്‍മാരെ കൈയ്യിലെടുക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. വനിത ക്ഷേമ പദ്ധതിയാണ് കമല്‍നാഥ് ഇവിടെ പ്രഖ്യാപിച്ചത്.
പ്രവര്‍ത്തകരെ തെരഞ്ഞെടുപ്പിനൊരുക്കാന്‍ കോണ്‍ഗ്രസ് :തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന നാല് സംസ്ഥാനങ്ങളിൽ രാജസ്ഥാനിലും ഛത്തീസ്‌ഗഡിലും കോൺഗ്രസാണ് ഭരിക്കുന്നത്. കെ ചന്ദ്രശേഖര്‍ റാവുവിന്‍റെ ബിആർഎസ് തെലങ്കാനയിലും മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്‍ മുഖ്യമന്ത്രി പദത്തിലിരിക്കുന്ന ബിജെപി സര്‍ക്കാരുമാണ്. ചുരുക്കത്തില്‍, മൂന്ന് സംസ്ഥാനങ്ങളില്‍ എങ്ങനെയെങ്കിലും അധികാരം പിടിക്കാനും രാജസ്ഥാന്‍ നിലനിര്‍ത്താനുമുള്ള പോരാട്ടമാണ് കോണ്‍ഗ്രസിന്‍റേത്. അതില്‍, മൂന്ന് സംസ്ഥാനങ്ങളിൽ പാർട്ടി ബിജെപിയുമായി നേരിട്ടാണ് മത്സരം.
'രാഹുലിന്‍റെ രാജസ്ഥാൻ സന്ദർശനം സംസ്ഥാനത്തിനുള്ള പാര്‍ട്ടിയുടെ കരുതല്‍ എന്നതിനെ സൂചിപ്പിക്കുമെന്ന വിശ്വാസമുണ്ട്. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം ആദ്യമായാണ് രാഹുൽ ഈ സംസ്ഥാനം സന്ദർശിക്കുന്നത്. മൗണ്ട് അബുവില്‍ നടക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ള പരിശീലന ക്യാമ്പിലാണ് അദ്ദേഹം പങ്കെടുക്കുക' - രാജസ്ഥാനിലെ പാര്‍ട്ടി ചുമതലയുള്ള എഐസിസി നേതാവ് വീരേന്ദ്ര റാത്തോഡ് ഇടിവി ഭാരത് പ്രതിനിധിയോട് പറഞ്ഞു.
രാജസ്ഥാന്‍ പിടിക്കാന്‍ 'നിയമന'ക്കരുവും :സ്വന്തം തട്ടകമെന്ന നിലയ്‌ക്ക് കർണാടകയില്‍ പ്രചാരണത്തിന്‍റെ തിരക്കിലായിരുന്നു മല്ലികാര്‍ജുന്‍ ഖാർഗെ. ഈ തിരക്കിനിടെയിലും ഖാര്‍ഗെ, രാജസ്ഥാനില്‍ പാര്‍ട്ടി ചുമതലയുള്ള എസ്എസ് രൺധാവയെ സഹായിക്കാൻ മൂന്ന് പുതിയ എഐസിസി സെക്രട്ടറിമാരെ നിയമിച്ചിരുന്നു. അതേസമയം അടുത്തിടെ, അശോക് ഗെലോട്ട് സർക്കാർ നിരവധി ക്ഷേമപദ്ധതികള്‍ തുടങ്ങിയിട്ടുമുണ്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിലെ ഈ നീക്കത്തിലടക്കം ചുക്കാന്‍ പിടിക്കുന്നത് ഊര്‍ജിതമാക്കാനാണ് ഖാര്‍ഗെ 'നിയമനക്കരുക്കള്‍' നീക്കിയത്.